കാഞ്ഞങ്ങാട്: മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകിയ ശേഷം വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതികൾക്കെതിരെ സമഗ്രമായ അന്വേഷണത്തിന് പൊലീസ്. ഈ സംഘം കൂടുതൽ പേരെ കുടുക്കിയോ എന്നാണ് പരിശോധിക്കുന്നത്.

കൊച്ചി കടവന്ത്ര സ്വദേശി അബ്ദുൽ സത്താറിന്റെ പരാതിയിൽ കാസർകോട് നായന്മാർമൂലയിലെ സാജിദ (30), അരമങ്ങാനം സ്വദേശി എൻ.എ.ഉമ്മർ (41), ഭാര്യ ഫാത്തിമ (35), പരിയാരം സ്വദേശി ഇക്‌ബാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.75 ലക്ഷം രൂപയും ഏഴര പവൻ സ്വർണാഭരണവും ഇവർ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ബ്രോക്കർ വഴി വിവാഹലോചന നടത്തിയാണ് ചതിച്ചത്. ഓഗസ്റ്റ് 2ന് പ്രതികൾ അബ്ദുൽ സത്താറിന് സാജിദയെ വിവാഹം കഴിച്ചു കൊടുക്കുന്നതായി വരുത്തി. ഉമ്മറിന്റെയും ഫാത്തിമയുടെയും മകളാണ് സാജിദ എന്നാണ് സത്താറിനെ അറിയിച്ചത്.

'വിവാഹം' നടത്തിയ ശേഷം ഇരുവർക്കും താമസിക്കാൻ കൊവ്വൽപ്പള്ളിയിൽ വാടക അപാർട്ട്‌മെന്റും നൽകി. ദമ്പതികളുടെ മുറിയിൽ രഹസ്യക്യാമറ സ്ഥാപിച്ച് എല്ലാം പകർത്തി. ഇതിന് ശേഷമായിരുന്നു ബ്ലാക് മെയിൽ. വിഡിയോ പകർത്തിയെന്നും അത് പരസ്യപ്പെടുത്തുമെന്ന രീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടി.

പണവും സ്വർണവും ആവശ്യപ്പെടുന്നത് തുടർന്നപ്പോഴാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ സാജിദ നേരത്തെ കാസർകോട്, കണ്ണൂർ ജില്ലകളിലെ ഹണിട്രാപ്പ് കേസിലെ പ്രതിയാണ്. മിസ്ഡ് കോളിലൂടെയാണ് പ്രതികളിലൊരാളായ സാജിദ വ്യാപാരിയെ വലയിലാക്കിയത്.

ബ്ലാക് മെയിലിൽ ആദ്യം പണം നൽകിയെങ്കിലും പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണു പൊലീസിൽ പരാതി നൽകിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.