കൊച്ചി: എറണാകുളത്തെ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കിയ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. എറണാകുളത്തെ വ്യവസായിയുമായി അടുത്തുകൂടി പെണ്ണു കാണിക്കാൻ എന്നു പറഞ്ഞ് കർണാടകത്തിൽ കൊണ്ടുപോയാണ് ഇവർ തട്ടിപ്പു നടത്തിയത്. തട്ടിപ്പിന് ഇരയായ വ്യവസായി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂതധാരനായ കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാർ പൊയ്യിൽ അജ്മൽ ഇബ്രാഹി(32) അറസ്റ്റു ചെയ്തത്.

വ്യവസായിയെ പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ചു ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണവും വൻതുകയുടെ വാച്ചും കവർന്നത്. കേസിലെ ഒന്നാം പ്രതിയാണ് അജ്മൽ ഇബ്രാഹിം. ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സെൻട്രൽ പൊലീസാണ് പ്രതിയെ അറസറ്റു ചെയ്തത്. നേരത്തെ കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്ത് വ്യാപാരിയായ കോഴിക്കോട് സ്വദേശി 2019 ഫെബ്രുവരിയിലാണു തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പെണ്ണുകാണാനെന്നു പറഞ്ഞാണ് മൈസുരുവിലേക്കു കൊണ്ടുപോയത്. അവിടെ അജ്ഞാതസ്ഥലത്തെ വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞ് വ്യവസായിയെ അകത്തേക്കു കയറ്റിയശേഷം പ്രതികൾ മുറി പുറത്തുനിന്നു പൂട്ടി.

വൈകാതെ കർണാടക പൊലീസ് എന്നുപറഞ്ഞെത്തിയവർ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ എടുത്തശേഷം ലക്ഷം രൂപയും വിലകൂടിയ വാച്ചും കവർന്നു. എഴുതാത്ത മുദ്രപത്രങ്ങളിൽ ഒപ്പിടുവിച്ച ശേഷം നാദാപുരത്തെത്തിച്ച് വീണ്ടും രണ്ടു ലക്ഷം രൂപ കൈക്കലാക്കി. മയക്കുമരുന്നു കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വ്യാപാരി പൊലീസിൽ പരാതി നൽകുകയിരുന്നു.