പട്ന: ബിഹാറിൽ വ്യാജമദ്യദുരന്തം. ചുരുങ്ങിയത് പതിനാറുപേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറൻ ചമ്പാരനിൽ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്.

വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടർന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഗ്രാമവാസികൾ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം.

ലോരിയ പൊലീസ് സ്റ്റേഷൻ പരിധിക്കു കീഴിലുള്ള ദിയോർവ ദിയരാജ് ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് നിരവധിപേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ചമ്പാരൻ റേഞ്ച് ഡി.ഐ.ജി. ലല്ലൻ മോഹൻ പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മരണസംഖ്യ 20-25ലേക്ക് എത്താൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.