ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടിത്തം.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.കോവിഡ് ബാധിച്ച 62 പേർ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി.ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി തീയണച്ചു. അഗ്നിശമന സേനാ സംഘങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തനമാരംഭിച്ചു. 62 കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്ത സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. പ്രായമായ സ്ത്രീകൾ ഉൾപ്പടെ ചില രോഗികൾക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് സാരമായി പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.