കാസർകോട് : കോവിഡ് പ്രതിസന്ധിയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം പ്രതിസന്ധിയുടെ പടുകുഴിയിലാണ് ഹോട്ടൽ റസ്റ്റോറന്റ് മേഖല. എടുത്ത ലോൺ പോലും തിരിച്ചടക്കാനാകാതെ നിരവധി ഹോട്ടലുകൾക്കാണ് താഴ് വീണത്. കാസർകോട് ജില്ലയിൽ മാത്രം കോവിഡിന് ശേഷം 137 ഉം കണ്ണൂരിൽ 200 ഹോട്ടലുകളും പൂട്ടി. സംസ്ഥാനത്തെ മൊത്തം കണക്കെടുപ്പ് നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തു വരുക.

പാചക വാതക വില വർധനയും സാധനങ്ങളുടെ വിലക്കയറ്റവും ഔ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഹോട്ടലുകളിൽ ആൾക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് ഹോട്ടലുടമകൾ പറയുന്നു. കടയുടെ വാടകയും കൂടി താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഹോട്ടൽ ജീവനക്കാരെ പോലും ഒഴിവാക്കിയാണ് പലരും പ്രവർത്തിക്കുന്നത്.

28 മുതൽ 30 വരെ തൊഴിലാളികൾ ജോലി ചെയ്ത സ്ഥാപനത്തിൽ നിലവിലുള്ളത് 11 തൊഴിലാളികൾ മാത്രമാണ്. പ്രതിസന്ധി പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിരുന്നു. കൂടാതെ സാധനങ്ങളുടെ വിലക്കയറ്റവും ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

കച്ചവടം ചെയ്ത പണം മുഴുവൻ തൊഴിലാളികൾക്കും സാധനം വാങ്ങാനും മാത്രമാണ് തികയുന്നത്. വിഭവങ്ങളുടെ എണ്ണം കുറച്ചാണ് നിലവൽ കച്ചവടം ചെയ്യുന്നത്. എല്ലാം ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ഏകപോംവഴി.

ഹോട്ടലിൽ എത്തുന്നവർ പലരും ആദ്യം ചോദിക്കുന്നത്, ഇരുന്ന് കഴിക്കാൻസൗകര്യം ഉണ്ടോയെന്നാണ്. കോവിഡ് പതിസന്ധിയും ശക്തമായ നിയന്ത്രണവും മൂലം എല്ലാ കടകളിലും നിലവിൽ പാർസൽ സൗകര്യം മാത്രമാണുള്ളത്. ഹോം ഡെലിവറി സൗകര്യം ഉള്ളതുകൊണ്ടോണ് കുറച്ചെങ്കിലും പിടിച്ച് നിൽക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്.