കാസർഗോഡ്: കാസർകോട് വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ അസ്വഭാവികത ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.

സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. 2014ലാണ് വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവൻ സ്വർണ്ണവും നൽകിയിരുന്നു. ഇതിനുപുറമേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി റംസീനയുടെ വീട്ടുകാർ പരാതിപ്പെടുന്നു. ഇതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടിയും വന്നിരുന്നുവെന്നും ആരോപിക്കുന്നു.

രണ്ടുദിവസം മുമ്പാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടിൽ നിന്നും തിരിച്ചു ഭർതൃവീട്ടിലേക്ക് റംസീന എത്തിയത്. ഭർതൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടിൽതന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും റംസീന പോവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇന്നലെ അഞ്ചരയോടെ പുല്ലൂരിലെ വീട്ടിൽനിന്ന് വീട്ടുകാരെ വിളിച്ച് റംസീനക്ക് സുഖമില്ലെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ടു. വീട്ടുകാർ എത്തുമ്പോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ചതാണെന്ന് മനസ്സിലായത്.

മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ്. മക്കൾ: നാലര വയസ്സുള്ള ഖജ് ഫാത്തിമ, രണ്ട് വയസ്സുള്ള സമാസ്. സഹോദരങ്ങൾ: ജംഷീന, റാഹിദ്, ശാലു. ഭർത്താവ് ഷുക്കൂർ ഗൾഫിലാണുള്ളത്.