പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ പാഞ്ഞു കയറി കടയിൽ സാധനം വാങ്ങിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരിമ്പനാക്കുഴി ആലുംമൂട്ടിൽ സത്യന്റെ (പുഷ്പാംഗദൻ 60) ഭാര്യ ശാന്തയാണ് (56) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ശാന്തയുടെ അരയ്ക്ക് താഴേക്ക് തകർന്നു. കാൽ അറ്റു പോയി. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും പരുക്കേറ്റു. പത്തനംതിട്ട റിങ് റോഡിൽ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന് സമീപം റിങ് റോഡിൽ ഇന്ന് രാത്രി എട്ടോടെയാണ് അപകടം.

ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും കട പൂട്ടി തൊട്ടടുത്ത ഉണക്കമീൻ കടയിൽനിന്ന് സാധനം വാങ്ങാൻ നിൽക്കുകയായിരുന്നു. ഈ സമയം അമിത വേഗതയിൽ സ്റ്റേഡിയം ഭാഗത്ത് നിന്നു വന്ന കാർ ഇരുവരെയും ഇടിച്ചത്. ശാന്തയെ തൊട്ടടുത്തിരുന്ന സ്‌കൂട്ടറിൽ ചേർത്തു വച്ച് ഇടിച്ച ശേഷം കാർ മരത്തിലിടിച്ച് നിന്നു.

ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രയിൽ എത്തിച്ച ശേഷം തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സത്യൻ പരുക്കുകളോടെ ചികിത്സയിലാണ്. കാറോടിച്ചിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. മലയാലപ്പുഴ കിഴക്കുപുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.