കോഴിക്കോട്: തന്റെ സുഹൃത്തും സ്ഥിരമായി വീട്ടിൽ വരാറുമുള്ള സുഹൃത്ത് തന്റെ ഭർത്താവിനെ വശീകരിച്ച് തട്ടിയെടുത്തുവെന്ന പരാതിയുമായി അദ്ധ്യാപികയായ വീട്ടമ്മ രംഗത്ത്. കുടുംബജീവിതം നല്ല പോലെ മുന്നോട്ടുപോകുമ്പോഴാണ് സമീപവാസി കൂടിയായ യുവതി തന്റെ ഭർത്താവ് കടുപറമ്പിൽ ഭാഗ്യേഷിനെ വശീകരിച്ച് സ്വന്തമാക്കിയതെന്നും മണ്ണൂർ സ്വദേശിനിയും വിദ്യാനികേതൻ സ്‌കൂൾ അദ്ധ്യാപികയുമായ ബിൻസി പൊലിയേടത്ത് ആരോപിച്ചു. ഭർത്താവിൽ നിന്നുണ്ടായ മാനസിക -ശാരീരിക ഗാർഹിക പീഡനത്തിനെതിരെ ഫറോക്ക് പൊലീസിൽ പരാതി നൽകിയതായും ഇവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സുഹൃത്തും മണ്ണൂർ സ്വദേശിനിയുമായ യുവതി ഇടയ്ക്കിടെ ഭർത്താവുമായി വഴക്കിട്ട് തങ്ങളുടെ വീട്ടിൽ വന്നു നിൽക്കാറുണ്ടായിരുന്നു. അങ്ങിനെയാണ് അവർ തന്റെ ഭർത്താവിനെ വശീകരിച്ചത്. ഇപ്പോൾ വിദേശത്ത് ഭർത്താവിനൊപ്പമാണ് അവർ കഴിയുന്നത്. തന്റെ കുടുംബ ജീവിതം തകർക്കുന്ന രീതിയിലാണ് അവർ പെരുമാറിയത്. സമാനമായ തരത്തിൽ മറ്റൊരു കുടുംബത്തെയും തകർക്കാൻ ശ്രമിച്ചത് തനിക്ക് അറിവുള്ള കാര്യമാണെന്നും ബിൻസി പൊലിയേടത്ത് കുറ്റപ്പെടുത്തുന്നു.

2018 ൽ താനുമായുള്ള വൈവാഹിക ബന്ധം നിലനിൽക്കെ ഭർത്താവ് കാമുകിയെ മൂകാംബികയിൽ വെച്ച് വിവാഹം കഴിച്ചതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കഴിയുന്ന യുവതിക്ക് ആദ്യഭർത്താവിൽ ഒരു മകളുണ്ടെന്നും അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ അവർ തന്റെ ഭർത്താവ് ഭാഗ്യേഷിന്റെ ജീവിതത്തിലേക്ക് കുടിയേറാൻ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തുവെന്നും ബിൻസി കുറ്റപ്പെടുത്തി.

യുവതിയുടെ ആദ്യഭർത്താവ് പന്ത്രണ്ട് വയസ്സുള്ള മകളോടൊപ്പം താമസിച്ചു വരികയാണ്. വാടക വീട്ടിൽ കഴിയുന്ന തനിക്കും മകനും ചെലവിനുള്ള പണം പോലും ഭർത്താവ് ഭാഗ്യേഷ് തരുന്നില്ല. മകന്റെയടക്കമുള്ള അത്യാവശ്യങ്ങൾക്കായി താൻ വളരെ പ്രയാസത്തിലാണ്. ഭർത്താവിന്റെയും സുഹൃത്തായ യുവിതിയുടെയും വിശ്വാസ വഞ്ചന കൊണ്ട് ജീവിതം വഴിമുട്ടിയപ്പോൾ എല്ലാ അർത്ഥത്തിലും തകർന്നു. ഒടുവിൽ മകനെയും കൊണ്ട് ക്ഷേത്രക്കുളത്തിൽ ചാടി മരിക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോജിത ഇടപെടൽ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. പൊലീസ് വിളിച്ചപ്പോൾ ഉടൻ തന്നെ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ ഭാഗ്യേഷ് പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ലെന്നും ഇവർ പറയുന്നു.

തന്റെ അടിവയറ്റിൽ ചവിട്ടിയതുൾപ്പെടെ ക്രൂരതയ്ക്ക് ഫറോക്ക് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ നാട്ടിൽ വരുമെന്നും ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കാമെന്നും പറഞ്ഞതല്ലാതെ യാതൊരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നതായാണ് അറിയാൻ കഴിയുന്നത്. തന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്ത സുഹൃത്തായ യുവതിയിൽ നിന്നും തന്റെ ഭർത്താവിനെ മോചിപ്പിച്ച് കുടുംബജീവിതം ഭദ്രമായി കിട്ടുവാൻ ഭർത്താവ് നാട്ടിലെത്തണമെന്നതാണ് ബിൻസിയുടെ ആവശ്യം.