കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്ക്കുപ്പ പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സഹോദരി ഭർത്താവ് കരുണാകരനുമൊത്ത് വീടിനോട് ചേർന്നുള്ള പാതിരി സൗത്ത് സെക്ഷൻ വനത്തിൽ വിറക് ശേഖരിക്കുകയായിരുന്നു.

ഇതിനിടെയായിരുന്നു ആനയുടെ ആക്രമണം. കാട്ടാന ഓടിയടുക്കുന്നത് കണ്ട് കരുണാകരൻ ഗംഗാദേവിയോട് രക്ഷപ്പെടാൻ ആക്രോശിച്ചെങ്കിലും മുൾക്കാടുകളിലൂടെ ഓടിമാറാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അടുത്തെത്തിയ കാട്ടാന ഗംഗ ദേവിയെ മുൾപടർപ്പുകൾക്കുള്ളിലിട്ട് ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ എത്തി ബഹളം വെച്ചതോടെ ആന ഉൾക്കാട്ടിലേക്ക് മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഗംഗയെ കൽപറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു.

കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തരമ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് നൽകിയെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. മക്കൾ: ദിവ്യ, ധനേഷ്, ഭാവന. മരുമക്കൾ: ജയപ്രകാശ്, ബബീഷ്.