റിയാദ്: ഇടക്കാലത്തിനുശേഷം സൗദിഅറേബയിൽ വീണ്ടും ഭീതി വിതിച്ച് ഹൂതി വിമതർ. ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടയ തീപിടുത്തത്തിന് പിന്നിൽ യമൻ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി.ഇറാന്റെ പിന്തുണയോടെ നടന്ന ആക്രമണമാണിതെന്നും ഹൂതികളാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയേയല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെയാണ് ഭീകരസംഘം ഉന്നമിടുന്നത്. ആഗോള ഊർജ്ജ സുരക്ഷയെ തകർക്കലാണ് ലക്ഷ്യം, അൽ മാലികി പറഞ്ഞു.അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്‌കരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടർച്ചയാണിതെന്നും ക്രൂയിസ് മിസൈലും സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്‌ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇറാൻ ഭരണകൂടമാണെന്ന് തെളിഞ്ഞതാണെന്നും അൽ മാലികി പറഞ്ഞു.അതേസമയം സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സിവിലിയൻ കമാൻഡോകൾക്കായുള്ള സുരക്ഷ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് ഹൂതികൾ സൗദിയെ ആക്രമിക്കുന്നത്?

യെമനിലെ ഷിയ ഗോത്ര വർഗ്ഗമാണ് ഹൂതികൾ. അടിസ്ഥാനമായി യമനിലെ പ്രശ്‌നം വംശീയമാണ്. യെമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. 1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ കടുത്ത അടിച്ചമർത്തലുകലാണ് ഈ സംഘടനക്ക് നേരിടേണ്ടി വന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെപെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെയും, ലങ്കയിലെ തമിഴ്പുലികളെപ്പോലെയും എല്ലാവിധ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.

ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യെമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക്നൽകി.

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് ഭാഗികമായി രാജ്യനിയന്ത്രണമുള്ള യെമനിലും സംഭവിച്ചത്. ഷിയാക്കൾക്ക് ഭൂരിപക്ഷമുള്ള ഇറാനാണ് ആയുധവും ധനവും കൊടുത്ത് ഹൂതികളെ സംരക്ഷിക്കുന്നത്. യെമന്റെ ഭരണം പിടിക്കുന്ന രീതിയിൽ സായുധ ശക്തിയായി ഹൂതികളെ വളർത്തിയതും ഇറാൻ തന്നെ. അതുകൊണ്ടുതന്നെ ഹൂതികളുടെ മുഖ്യശത്രു ഇറാനെ എതിർക്കുന്ന, അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള സൗദി തന്നെയാണ്. സൗദിയുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് യെമൻ. മാത്രവുമല്ല ഇവിടുത്തെ ഹൂതി ഭരണത്തിനെതിരെ അമേരിക്കൻ പിന്തുണയോടെ സംയുക്ത സേന പട നയിക്കുകയുമാണ്. അതുകൊണ്ടുതന്നെ സുന്നി ഭൂരിപക്ഷമുള്ള സൗദിയെ എത് രീതിയിലും നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ഹൂതികൾ.

.ശത്രുരാജ്യത്തായിപ്പോയതുകൊണ്ട് മക്കയെയും മദീനയെപ്പോലും അവർ അംഗീകരിക്കുന്നില്ല. തലനാരിഴയ്ക്കാണ് ഹൂതികളുടെ മിസൈലാക്രമണത്തിൽനിന്ന് ഈ നഗരങ്ങൾ രക്ഷപ്പെട്ടത്. ആരാംകോയുടെ എണ്ണ പൈപ്പ്ലൈനുകൾ ഒക്കെ അവർ ആക്രമിക്കുന്നതും സൗദിയെ സാമ്പത്തികമായി തകർക്കാൻ കൂടിയാണ്. സൗദിയാവട്ടെ യെമനിൽ പടനീക്കം നടത്തി ഹൂതികളെ തുരത്താനും ശ്രമിക്കുന്നു. ഇതിനിടയിൽ തകർന്നുപോകുന്നത് യെമനിലെ കോടിക്കണക്കിന് പാവങ്ങളാണ്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഒന്നാണിത്. അഴിമതിയും അരാജകത്വവും സർവ സാധാരണം. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കോളറ പോലുള്ള പകർച്ചവ്യാധികൾ നൂറുകണക്കിന് ജീവനാണ് അപഹരിക്കാറുള്ളത്. 2011ലെ മുല്ലപ്പൂ വിപ്ലവക്കാലത്ത് തുടങ്ങിയ നിലയ്ക്കാത്ത യുദ്ധംമൂലം, കെട്ടിടങ്ങൾ തകർന്നും, പരിസ്ഥിതി മലിനമായും ഈ രാജ്യം സമ്പൂർണ്ണമായ നാശത്തിലേക്കാണ് നീങ്ങുന്നത്.