ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ വന്നതോടെ ലോകം മുഴുവൻ കുത്തിവെപ്പെടുത്തു കൊണ്ടിരിക്കുന്ന കാലമാണ്. ഇന്ത്യയിൽ ലോകം കണ്ട ഏറ്റവും വലിയ വാക്‌സിനേഷനാണ് നടക്കാനിരിക്കുന്നത്. എന്നാൽ, വാക്‌സിന് കുത്തിവെപ്പെടുക്കുന്നതിന് പകരം ഗുളിക കഴുച്ചാൽ മതിയാകുമെന്ന അവസ്ഥയിലേക്ക് മാറിയേക്കാം. കോവിഡിന് വാക്‌സിൻ കണ്ടുപിടിച്ച മരുന്ന് കമ്പനികളിലൊന്നായ ഫൈസർ, ഇപ്പോൾ കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന്, ഗുളിക രൂപത്തിൽ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

അമേരിക്കയിലും ബൽജിയത്തിലും ഉള്ള ഫൈസറിന്റെ നിർമ്മാണ യൂണിറ്റുകളിൽ ഇതിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇരുപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരിലാണ് ഫൈസറിന്റെ കോവിഡിനുള്ള ഗുളികയുടെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയകരമായാൽ ഈ വർഷമവസാനംതന്നെ മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഫൈസർ കമ്പനി അധികൃതർ അറിയിച്ചു.

60 പേരിലാണ് ഇതുവരെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം. അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ മരുന്ന് നിർമ്മാതാക്കളായ ബൈയോൺടെക്കും ചേർന്ന് നിർമ്മിച്ച കോവിഡ് വാക്‌സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.