ദുബായ് : വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്മാൻ (37) ന് 506514 ദിർഹംസ് (1 കോടി 3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഒരു വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് അബ്ദുൽ റഹ്മാന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.

2019 ഓഗസ്‌ററ് 22 ന് ഫുജൈറയിലെ മസാഫിയിൽ വെച്ച് അബ്ദുറഹ്മാന്റെ നിർത്തിയിട്ട വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. അബ്ദുറഹ്മാന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹംസ് പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തു.

തുടർന്ന് വാഹനാപകടത്തിൽ ഗുരുതര പരിക്കുകളേറ്റ അബ്ദുൽ റഹ്മാന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അബ്ദുറഹ്മാന്റെ കുടുംബ സുഹൃത്ത് ഇസ്മായിലും സുഹൃത്തുക്കളും ചേർന്ന് യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇൻഷുറൻസ് അഥോറിറ്റിക്ക് മുമ്പാകെ മെഡിക്കൽ റിപ്പോർട്ടുകളും പൊലീസ് റിപ്പോർട്ടുകളും സമർപ്പിച്ച് യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തു. ആ കേസിൽ 500000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഇൻഷുറൻസ് അഥോറിറ്റി ആവശ്യപ്പെട്ടു.

എന്നാൽ സമർപ്പിച്ച രേഖകൾ അനുസരിച്ച് അബ്ദുൽ റഹ്മാന് പറയത്തക്ക പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും വിധിച്ച തുക അധികമാണെന്നും അതിൽ നിന്നും കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി. കേസ് കോടതിയിൽ എത്തിയപ്പോൾ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ശക്തമായ രേഖകളുമായി അബ്ദുറഹ്മാന്റെ അഭിഭാഷകൻ മറുപടി മെമോറാണ്ടം സമർപ്പിച്ചു.

അബ്ദുൾറഹ്മാന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ് വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും മെഡിക്കൽ റിപ്പോർട്ട് പ്രകാരം അബ്ദുറഹ്മാൻ സാരമായ പരിക്ക് തന്നെ പറ്റിയിട്ടുണ്ടെന്നും ആയതിനാൽ ഇൻഷുറൻസ് അഥോറിറ്റി വിധിച്ച തുകതന്നെ നൽകണമെന്നും കോടതി കണ്ടെത്തി. പിന്നീട് ഇൻഷുറൻസ് കമ്പനി ഇതേ വാദവുമായി അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും അബ്ദുറഹ്മാന്റെ അഭിഭാഷകൻ സമർപ്പിച്ച മതിയായ രേഖകകളടങ്ങുന്ന മറുപടി മെമോറാണ്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പരിക്കുകളും നഷ്ടപരിഹാരവും വിലയിരുത്താൻ നിലവിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മാത്രം മതിയെന്ന് കണ്ടെത്തുകയും ഇൻഷുറൻസ് കമ്പനിയുടെ വാദം പൂർണ്ണമായും തള്ളുകയും ചെയ്തു.

അബ്ദുറഹ്മാന്റെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിന്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തിൽ അബ്ദുറഹ്മാന് 506514 യുഎഇ ദിർഹം അതായത് 1 കോടി 3 ലക്ഷം ഇന്ത്യൻ രൂപയും അതിന്റെ 5 ശതമാനം നിയമപരമായ ഗുണവും നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.