മുംബൈ: മഹാരാഷ്ട്രയിൽ 80 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിന് പിന്നാലെ 80 കാരൻ ആശുപത്രിയിൽ. ബിൽ കണ്ടതിന്റെ ഞെട്ടലിൽ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് 80കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബില്ലിൽ തുക രേഖപ്പെടുത്തിയതിൽ വന്ന പാകപ്പിഴയാണെന്ന് പിന്നീട് വ്യക്തമായി.

മഹാരാഷ്ട്രയിലെ നളസോപാറ നഗരത്തിലാണ് സംഭവം. 80 വയസുകാരനായ ഗണപത് നായിക്കിനാണ് 80 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. അരി പൊടിക്കുന്ന മിൽ ഗണപത് നായിക്ക് നടത്തുന്നുണ്ട്. ഇതിന്റെ വൈദ്യുതി ബിൽ കണ്ടതിന്റെ ഞെട്ടലിലാണ് രക്തസമ്മർദ്ദം ഉയർന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഗണപത് നായിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇത് ബില്ലിൽ വന്ന പാകപ്പിഴയാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. തിരുത്തിയ ബിൽ ഉടൻ തന്നെ നൽകി. മീറ്റർ റീഡിങ് ഏജൻസിയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നും കമ്പനി അറിയിച്ചു.

ആറക്കമുള്ള തുക രേഖപ്പെടുത്തിയ ബിൽ നൽകുന്നതിന് പകരം എട്ടക്കമുള്ള ബില്ലാണ് നൽകിയത്. ഇലക്ട്രിസിറ്റി മീറ്റർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗണപത് നായിക്കിന് പുതിയ ബിൽ നൽകിയതായും അവർ സംതൃപ്തരാണെന്നും കമ്പനി അറിയിച്ചു.