കോഴിക്കോട്: ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ ബൈക്കിന് പിന്നിൽ ഇരുന്ന് സഞ്ചരിച്ച മത്സ്യ തൊഴിലാളിയെ കള്ളക്കേസിൽ കുരുക്കിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്പെപെക്ടർക്കെതിരെ അന്വേഷണം നടത്താനാണ് കമ്മീഷൻ ഉത്തരവിട്ടത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പുതിയാപ്പ സ്വദേശി ബി. അദ്വേഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

സെപ്റ്റംബർ ഒന്നിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. തന്റെ സ്ഥലപേര് കേട്ടപ്പോഴാണ് എസ് ഐ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നാണ് വ്യവസ്ഥ. എസ്ഐക്കെതിരെ അന്വേഷണം നടത്തി തന്റെ നിരപരാധിത്തം തെളിയിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.