ന്യൂയോർക്ക്: അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിൽ ഒറ്റ രാത്രിയിൽ ആഞ്ഞടിച്ച ചുഴിക്കാറ്റുകളിൽ മരണം നൂറുകടന്നു. മിക്കസ്ഥലത്തും വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കെന്റക്കിൽ മാത്രം മരണം എഴുപതു കഴിഞ്ഞു. അർകൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തു. ഇല്ലിനോയിസിലെ ഒരു ആമസോൺ വെയർഹൗസ് പൂർണമായി തകർന്ന് ആറ് പേർ മരിച്ചു. 45പേരെ രക്ഷപ്പെടുത്തി.

യുഎസിന്റെ തെക്കു കിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 50 പേർ മരിച്ചു. ഗവർണർ ആൻഡി ബെഷിയറാണ് 50 ആളുകൾ മരിച്ചതായി വ്യക്തമാക്കിയത്. കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി തകർന്നു. നിരവധി പേർ കുടുങ്ങിയതായാണ് വിവരം. ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.