അഹമ്മദാബാദ്: അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ പരസ്യമായി നഗ്‌നയാക്കി നടത്തിക്കുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഭർത്താവിന് ഒപ്പമുണ്ടായിരുന്ന 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും ഭർത്താവിന്റെ ബന്ധുക്കളാണ്.

ജൂലായ് ആറിനാണ് സംഭവം നടന്നത്.യുവതിയെ ഭർത്താവും സംഘവും ചേർന്ന് മർദ്ദിക്കുകയും വിവസ്ത്രയാക്കി വലിച്ചിഴയ്ക്കുകയും ചെയ്തു. ശിക്ഷയെന്ന നിലയിൽ യുവതിയെക്കൊണ്ട് ഭർത്താവിനെ തോളിലേറ്റിക്കുകയും ചെയ്തു. ഈ അടുത്ത് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചിരുന്നു. ഭർത്താവും ബന്ധുക്കളും ചേർന്നാണ് അന്ന് ഇവരെ പിടികൂടി തിരിച്ചെത്തിച്ചത്.

വീഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനും വീഡിയോ പ്രചരിപ്പിച്ചതിന് ഐടി നിയമം ഉപയോഗിച്ചും കേസെടുത്തു.