തിരുവനന്തപുരം: പുല്ലുവിളയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വർഷങ്ങളായി തുടരുന്ന മർദ്ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നൽകിയതിനായിരുന്നു ഭർത്താവ് വർഗീസിന്റെ ക്രൂരത.

മകനെ ട്യൂഷന് വിട്ട ശേഷം അടുക്കളയിൽ നിൽക്കുകയായിരുന്ന ജെസിയെ ഭർത്താവ് വർഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോൾ തന്നെ മെഡിക്കൽ കേളേജിലേക്ക് മാറ്റി.

നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ട ജെസി മണിക്കൂറുകളോളം വീട്ടിനുള്ളിൽ രക്തം വാർന്ന് കിടന്നു.പിന്നീട് വർഗീസ് വീണ്ടുമെത്തി മർദ്ദിച്ചു. ബഹളം കേട്ട് സമീപം താമസിക്കുന്ന ഒരു യുവാവ് എത്തിയാണ് ജെസിയെ രക്ഷിച്ചത്.

തലയ്ക്കും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. ഞായറാഴ്ച രാവിലെയാണ് ബോധം ലഭിച്ചത്.ജെസിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് വര്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പതിമൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.സ്ഥിരമായി മദ്യപിച്ചെത്തി വർഗീസ് ജെസിയെ മർദ്ദിക്കുമായിരുന്നു.

പല തവണ ആവർത്തിച്ചപ്പോഴാണ് ഇവർ ആറ് മാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.വർഗീസിനെതിരെ നേരത്തെ പല തവണ പരാതി നൽകിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്ത് തീർപ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.