മൂലമറ്റം: നേരം വൈകിയിട്ടും ഭർത്താവ് വീട്ടിലെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു.ഭാര്യയുടെ മരണ വിവരം അറിയിക്കാൻ ഭർത്താവിനെ അന്വേഷിച്ചവർ കണ്ടത് തുങ്ങിമരിച്ച ഭർത്താവിനെയും.രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തിൽ മരിച്ചത്. ഭർത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സംഭവം.നേരം വൈകീട്ടും ഭർത്താവ് വീട്ടിലെത്താതായപ്പോൾ അന്വേഷിച്ചിറങ്ങിയ സുജാതയെ ടൗണിൽ വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ചേറാടി സ്വദേശി ദിലുവിനും തലയ്ക്ക് സാരമായി പരിക്കേറ്റു.തുടർന്ന് സുജാതയുടെ മരണവിവരം അറിയിക്കാൻ നാട്ടുകാർ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മക്കൾ: കല, പരേതനായ രതീഷ്. മരുമകൻ: രഘു. ദമ്പതികളുടെ അപ്രതീക്ഷിത മരണം നാടിന്റെ തന്നെ നോവായി മാറിയിരിക്കുകയാണ്.