ലക്നൗ: ഉത്തർപ്രദേശിൽ രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പാത്തതിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

ജലാൽപൂരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മുരളി സാലഡ് ചോദിച്ചു. എന്നാൽ മറ്റു ചില ജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ ഭാര്യ ഇത് ശ്രദ്ധിച്ചില്ല. ഇതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറയുന്നു.

തുടർന്ന് കുപിതനായ മുരളി ഭാര്യയെ വെട്ടുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റത്.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മയെയും മകനെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ അമ്മയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മകന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.