അഹമ്മദാബാദ്: ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന പരാതിയുമായി 28കാരി. ഭർത്താവ് ഇപ്പോൾ രണ്ട് കാമുകിമാരുടെ ഒപ്പമാണ് കഴിയുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. ഗുജറാത്തിലെ ജുഹൻപുര സ്വദേശിനിയായ 28കാരിയാണ് പരാതിയുമായി വെജാൽപുർ പൊലീസിനെ സമീപിച്ചത്.

10 വർഷം മുമ്പാണ് യുവതിയെ ഇയാൾ വിവാഹം കഴിക്കുന്നത്. ഫത്തേവാഡി സ്വദേശിയായ യുവാവ് ലോണ്ടറി ഷോപ്പ് നടത്തിവരികയാണ്. എന്നാൽ, വിവാഹ ശേഷം നിസാര കാരണങ്ങൾക്കുവരെ ഇയാൾ മർദ്ദനം തുടങ്ങി. 2016ൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയെങ്കിലും കുടുംബവും സമുദായ നേതാക്കളും ഇടപെട്ട് ഒത്തുതീർപ്പിലെത്തി. എന്നാൽ, പിന്നീടും മർദ്ദനം തുടരുകയും വീട്ടിൽ നിന്ന് ഇടക്കിടെ കാണാതാകുകയും ചെയ്തു. എവിടെയാണെന്ന് ചോദിച്ചാൽ മർദ്ദിക്കുന്നത് പതിവായെന്നും യുവതി വെളിപ്പെടുത്തുന്നു.

ഡൽഹിയിലെ അമ്മ വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ രണ്ട് കാമുകിമാരെ കൂട്ടിയാണ് വന്നതെന്നും ഫത്തേവാഡിയിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് അവിടെയാണ് താമസമെന്നും യുവതി പരാതിയിൽ പറയുന്നു. പരാതി പറഞ്ഞപ്പോൾ തന്നെ തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. ഇവർക്ക് ഒമ്പതും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.