കൊച്ചി: പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്തതിന്റെ മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) കിണറ്റിൽ ചാടിയാണു ജീവനൊടുക്കിയത്.

ചൂണ്ടി വാട്ടർ അഥോറിറ്റിയിൽ 10 വർഷമായി താൽക്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രൻ. വാട്ടർ അഥോറിറ്റിയിൽ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ജോലിയിൽ നിന്നു മാറ്റുകയായിരുന്നു.

ആഴ്ചയിൽ 3 ദിവസം 450 രൂപ ദിവസവേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രൻ പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലർത്തി. കോവിഡ് കാലമായതിനാൽ സുരേന്ദ്രനും മറ്റൊരു ജോലി കണ്ടെത്താനായില്ല.  ഭർത്താവിന് ജോലി പോയതിൽ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികൾ പറഞ്ഞു. 

കഴിഞ്ഞ 18നു പുലർച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്‌കാരം നടത്തി. 

കറുകപ്പള്ളി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ ,യുകെജി വിദ്യാർത്ഥി സാകേത് എന്നിവരാണ് മക്കൾ.