തിരുവനന്തപുരം: പെൺകുട്ടികൾ പിറന്നുവെന്ന കാരണത്താൽ ഭർത്താവിൽ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനിൽ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും വാദം കേട്ട കമ്മിഷൻ ഇരുവരെയും കൗൺസലിങ്ങിന് വിധേയരാക്കാൻ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിർകക്ഷി പൂർണമായും നിഷേധിച്ചു. രണ്ടു വയസ്സും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നൽകിയിരുന്നത്.

പെൺകുട്ടി പിറന്നുവെന്ന കാരണത്താൽ ഭർത്താവിൽ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചർച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി ഓർമിപ്പിച്ചു.

എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മിഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷൻ മുമ്പാകെ തീരുമാനമെടുത്തു.

എറണാകുളത്തെ അബാദ് പ്ലാസയിലെ കട നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പൊലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. പ്രശ്നത്തിനൊടുവിൽ അബാദ് പ്ലാസയിൽ നിന്നും ബലമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവതിയെ ഭർത്താവിനെ വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നുവെന്ന് ബോധിപ്പിച്ച പൊലീസ് ഡോക്ടറുടെ പരിക്കില്ല സർട്ടിഫിക്കറ്റ് ഉൾപ്പെടെ കമ്മിഷന് മുമ്പാകെ ഹാജരാക്കി. എന്നാൽ യുവതി ആരോപിക്കുന്നതുപോലെ ഒടിവുണ്ടായത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും പൊലീസ് ബോധിപ്പിച്ചു. പരാതിക്കാരി ഹാജരാകാത്തതിനാൽ അടുത്ത സിറ്റിങ്ങിൽ വീണ്ടും വാദം കേൾക്കും.

ഗാർഹിക പ്രശ്നങ്ങൾ, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, പൊലീസിനെതിരായ പരാതി തുടങ്ങിയ വിവിധതരത്തിലുള്ള 39 പരാതികൾക്ക് തീർപ്പായി. ഏഴ് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് പരാതികൾ കൗൺസലിങ്ങിന് വിട്ടു. ആകെ പരിഗണിച്ച 200 പരാതികളിൽ 152 പരാതികൾ കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

കമ്മിഷൻ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.