ഭോപ്പാൽ: രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിൽ ഭാര്യയോടും രണ്ട് മക്കളൊടും ഭർത്താവിന്റെ ക്രൂരത. മൂന്നുപേരെയും കിണറ്റിൽ തള്ളിയിട്ടായിരുന്നു 42കാരനായ ഭർത്താവ് അക്രമിച്ചത്. കിണറ്റിൽ വീണ എട്ടുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ചത്താർപൂരിലാണ് സംഭവം.

മൂന്ന് മാസം മുമ്പാണ് രാജ ഭയ്യയുടെ ഭാര്യ രണ്ടാമത്തെ പെൺകുട്ടിക്ക് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം ഭാര്യയെയും മക്കളെയും അവരുടെ വീട്ടിൽ നിന്ന് രാജ വീട്ടിലേക്ക് ബൈക്കിൽ വിളിച്ചുകൊണ്ടുവരുന്നതിനിടെ വഴിവക്കിലെ കിണറ്റിൽ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കിണറ്റിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഭാര്യയെ കല്ലെറിയുകയും ചെയ്തു. എട്ടുവയസ്സുള്ള മകൾ മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ച കുഞ്ഞ് പെൺകുട്ടിയായതിനാൽ ഭർത്താവ് തന്നോട് ദേഷ്യത്തിലായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.