കൊൽക്കത്ത: ഹിന്ദുത്വം പറഞ്ഞ് വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കടന്നാക്രമിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബ്രാഹ്മണ കുലത്തിൽ ജനിച്ച തന്നെ ഹിന്ദുധർമ്മം പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് മമത പറഞ്ഞു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുന്നവർക്ക് നന്ദിഗ്രാം ഉചിതമായ മറുപടി നൽകണമെന്നും മമത പറഞ്ഞു.

ഹിന്ദു മതഗ്രന്ഥമായ ചണ്ഡീപതിൽനിന്നുള്ള ചില ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടാണ് മമത പ്രസംഗിച്ചത്. എല്ലാ ദിവസവും വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് താൻ ചണ്ഡീപതിൽനിന്നുള്ള ശ്ലോകങ്ങൾ ഉരുവിടാറുണ്ടെന്ന് അവർ പറഞ്ഞു. ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ്. എന്റെയടുത്ത് ഹിന്ദു കാർഡ് ഇറക്കരുത്. പറയൂ, എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?- മമത ബാനർജി ബിജെപിയോട് ചോദിച്ചു. മമത സർക്കാർ മുസ്ലിം പ്രീണനം നടത്തുകയാണെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു മമതയുടെ ചോദ്യം.

തന്റെ എതിർ സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയെയും മമത രൂക്ഷമായി വിമർശിച്ചു. ഗുജറാത്തിൽനിന്നുള്ള ചിലർക്ക് സ്വന്തം ആത്മാവ് വിൽപന നടത്തിയ ചിലർ വർഗീയ കാർഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലർ സംസാരിക്കുന്നത് 70:30 ഹിന്ദുമുസ്ലിം അനുപാതത്തെക്കുറിച്ചാണ്. അവർ അപമാനിക്കുന്നത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങൾ ഒന്നിച്ചണിചേർന്ന് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെയാണ്. നന്ദിഗ്രാമിലെ ജനങ്ങൾ ഏപ്രിൽ ഒന്നിന് നടക്കുന്ന വോട്ടെടുപ്പിൽ ബിജെപിയെ ഏപ്രിൽ ഫൂൾ ആക്കുമെന്നും മമത പറഞ്ഞു.