തെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, കടുത്ത നിലപാടുകൾക്ക് പേരുകേട്ട നീതിന്യായ വകുപ്പ് മേധാവി ഇബ്രാഹിം റയ്സി ബഹുദൂരം മുന്നിൽ. അമേരിക്കയുടെ ഉപരോധം നേരിടുന്ന റെയ്സി ഇറാന്റെ പുതിയ പ്രസിഡന്റായേക്കുമെന്നാണ് സൂചന. 90 ശതമാനം വോട്ടുകളും രേഖപ്പെടുത്തിക്കഴിഞ്ഞതിനെ തുടർന്നാണ് റയ്സി മുന്നിലെത്തിയത്.

ഇതുവരെ എണ്ണിയ 28.6 മില്യൻ വോട്ടുകളിൽ റയ്സി 17.8 മില്യൻ വോട്ട് നേടിഴ തീവ്രനിലപാടുകാരനാായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് മുൻ മേധാവി മുഹ്സിൻ റിസായി 3.3 മില്യൻ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട്. സ്ഥാനാർത്ഥിപ്പട്ടികയിലെ മിതവാദിയായ മുൻ സെൻട്രൽ ബാങ്ക്് മേധാവി അബ്ദുന്നാസർ ഹിമ്മത്തി 2.4 ലക്ഷം വോട്ടുകൾ നേടി. യാഥാസ്ഥിതിക കക്ഷിക്കാരനായ ആമിർ ഹുസൈൻ ഖാസി സാദിഹ് ഒരു മില്യൻ വോട്ടിലേറെ നേടി. നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പാർട്ടിക്കാരായ പ്രമുഖ നേതാക്കൾ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിനെ തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു.

അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റയ്സി മൽസരരംഗത്തു വന്നത്. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റയ്‌സി. വർഷങ്ങളായി സർക്കാർ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച റയ്സി 2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980-കളിൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സർക്കാർ വിരുദ്ധ പ്രതിഷേധം അടിച്ചമർത്തിയതിന്റയും സൂത്രധാരനായിരുന്നു റയ്സി.

രാഷ്ട്രീയ തടവുകാർക്ക് വധശിക്ഷ വിധിച്ച സംഭവങ്ങളെ തുടർന്നാണ് അമേരിക്ക മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തി റയ്‌സിക്ക് ഉപരോധം ഏർപ്പെടുത്തിയത്. സർക്കാറിന് അനഭിമതരായ അയ്യായിരം രാഷ്ട്രീയ തടവുകാരെ വധശിക്ഷ വിധിച്ച സംഭവത്തിലെ സൂത്രധാരനാണ് റയ്സിയെന്ന് ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ടിൽ പറയുന്നു.