തൊടുപുഴ: നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ.

ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദ്ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

ഇടുക്കി തുറക്കുന്നതിന് മുന്നോടിയായി ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇടമലയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്. എന്നാൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യം മുന്നിൽ നിർത്തി ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടണമെന്നും കലക്ടർ നിർദ്ദേശിച്ചു. കോവിഡ് രോഗികളെയും, കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ജലനിരപ്പ് ഇന്ന് റെഡ് അലർട്ടിലെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പർ റൂൾ ലെവലായ 2398.86 അടിയിലും എത്താൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളതെന്നും കലക്ടർ സൂചിപ്പിച്ചു.

ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാർ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്‌ച്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികൾതുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകൾ തുറക്കുന്നതിന് മൂന്നുമണിക്കൂർമുൻപ് ജില്ലാകലക്ടർമാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചിൽസാധ്യതാ പ്രദേശങ്ങളി്‌നിന്ന് ജനങ്ങളെ നിർബന്ധമായി ഒഴിപ്പിക്കാൻ യോഗം നിർദ്ദേശം നൽകി. കോളജുകൾ പൂർണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി.

സംസ്ഥാനത്തെ സംഭരണികളിലേക്കുള്ളനീരൊഴുക്ക്, ഇപ്പോഴത്തെ ജല നിരപ്പ് എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗം വിലയിരുത്തി. മഴ കനത്തോടെ കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ഒക്ടോബർ 21, 23 തീയ്യതികളിൽ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകൾ അതിതീവ്ര മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികൾ പിന്നീട് അറിയിക്കും.