കട്ടപ്പന: ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഡിവൈഎഫ്ഐ നേതാവ് മനു മനോജിനെ(24) സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 23ന് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി കൊടുത്തത്. തുടർന്ന് ഒളിവിൽ പോയ മനു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് പൊലീസിൽ കീഴടങ്ങിയിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കഴിഞ്ഞ 31ന് മരിച്ചിരുന്നു.

യുവാവ് പീഡിപ്പിച്ചതിനെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച16കാരിഎട്ടാം ദിവസമാണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ ദളിത് പെൺകുട്ടിയെയാണ് പ്രണയം നടിച്ച് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം പീഡിപ്പിച്ചത്. കേസിലെ പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് പിന്നീട് കട്ടപ്പന ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പീഡനവിവരം നാട്ടുകാർ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

22നാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിറ്റേന്ന് ശുചിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പെൺകുട്ടി തീ കൊളുത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. പിന്നീട് 24ന് തിരുവനന്തപുരത്തിന് മാറ്റുകയായിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡിവൈഎഫ്ഐയിൽ നിന്ന് മനുവിനെ പുറത്താക്കുകയും ചെയ്തു.

കേസിന്റെ നാൾ വഴികളിലൂടെ

ഒക്ടോബർ 22

പീഡനം സംബന്ധിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

ഒക്ടോബർ 23

പെൺകുട്ടി ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുന്നു.

ഒക്ടോബർ 24

പ്രതി മനു കീഴടങ്ങുന്നു, തുടർന്ന് റിമാൻഡിൽ.

അന്ന് തന്നെ വൈകിട്ട് പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒക്ടോബർ 31

പെൺകുട്ടി ചികിത്സയിലിരിക്കെ മരിക്കുന്നു.