ഇരിക്കൂർ: കല്യാട്, ഊരത്തൂർ മേഖലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വ്യാജചാരായവും മദ്യവും വിൽപന നടത്തിയ ഹോട്ടൽ ഉടമയെ കണ്ണുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മട്ടന്നൂർ എക്‌സൈസ് റെയ്ഞ്ചിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ ഊരത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഗവ.പി.എച്ച്.സിക്കു പരിസരത്തെ ഹോട്ടലിന്റെമറവിൽ മദ്യവിൽപന നടത്തുകയായിരുന്ന രാജാസ് ഹോട്ടൽ ഉടമ കുറ്റിയാടൻ രാജനെയാണ് അറസ്റ്റ് ചെയ്തത് .

ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ഇയാൾ സ്ഥിരം വ്യാജചാരായവും മദ്യവും വില്പന നടത്തുന്നുവെന്ന് നാട്ടുകാരിൽ നിന്ന് നിരവധി തവണ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉടമയെ തൊണ്ടി സഹിതം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് നടത്തിയത്.

ഇയാൾ വർഷങ്ങളായി ഇവിടെ മദ്യവിൽപന നടത്തുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.പല തവണ പൊലീസും എക്‌സൈസും പിടികൂടിയെങ്കിലും പിഴയടച്ച് രക്ഷപ്പെടു കയായിരുന്നു. പരിശോധനാ നടത്തിയ എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എംപി ഹാരിസ്, ടി.ഒ. വിനോദ്, കെ.സുനീഷ് എന്നിവരും പങ്കെടുത്തു.