ശ്രീകാര്യം: വിദേശമദ്യം വീട്ടിൽ ശേഖരിച്ച് ബാറുകളും വിദേശമദ്യവില്പന ശാലകളും അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ വില്പന നടത്തിയിരുന്ന സ്ത്രീയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് എത്തുന്നത് കണ്ട് ഓടി രക്ഷപ്പെട്ട ഇവരുടെ ഭർത്താവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 2.25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പൊലീസ് കണ്ടെത്തി.

ഉളിയാഴന്തുറ വില്ലേജിൽ പൗഡിക്കോണം വാർഡിൽ ഗാന്ധിപുരം മാവുകോട്ടുകോണം വീട്ടിൽ സുജ (48) ആണ് അറസ്റ്റിലായത്. പൗഡിക്കോണം, ഗാന്ധിപുരം ഭാഗങ്ങളിൽ വിദേശമദ്യവും മയക്കുമരുന്നും വൻതോതിൽ വില്പന നടക്കുന്നതായി കഴക്കൂട്ടം അസി. പൊലീസ് കമ്മിഷണർ ഷൈൻ തോമസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

വിദേശമദ്യവില്പന ശാലകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി വച്ചായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്. ശ്രീകാര്യം എസ്.എച്ച്.ഒ മഹേഷ് പിള്ള, എസ്‌ഐ വിനോദ് കുമാർ, ജി.എസ്‌ഐ അനിൽ കുമാർ, ഡബ്ല്യ.എസ്.സി.പി.ഒ പ്രീത, സി.പി.ഒമാരായ പ്രശാന്ത്, സുജിത്ത്, അനിൽ കുമാർ, ഹോം ഗാർഡുമാരായ വിജയൻ, രാജശേഖരൻ നായർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.