കൊല്ലം: സംസ്ഥാനത്ത് കോവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഐഎംഎയുടെ നിർദ്ദേശം. സംസ്ഥാനത്ത് കേവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജാഗ്രതയും കർശന നടപടികളും വേണമെന്നും ഐഎംഎ പറഞ്ഞു.

പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐഎംഎ നിർദ്ദേശിക്കുന്നത്. സെന്റിനൽ സർവേ, എപിഡേമിയോളജിക്കൽ സർവേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്ന പേരിൽ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിർദ്ദേശിച്ചു. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത്. ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടർമാർക്ക് വേതനം ഉറപ്പാക്കണം. സർക്കാർ ഏറ്റെടുത്ത് കോവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാർക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല. ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഐഎംഎ കൂട്ടിച്ചേർത്തു.