തിരുവനന്തപുരം: കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അദ്ധ്യാപകരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഐഎംഎ നിർദ്ദേശം നൽകി.

സ്‌കൂളുകളിലെ അദ്ധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും വാക്‌സിനേഷൻ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും എല്ലാം വാക്‌സിനേഷൻ കർശനമായും എടുത്തിരിക്കണം എന്ന നിബന്ധന അത്യാവശ്യമാണ്.

ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലത്തിൽ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തേണ്ടതാണ്. ഒരു കാരണവശാലും സ്‌കൂളിൽ ഹാജരാകുന്ന കുട്ടികൾ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാൻ അനുവദിക്കരുത്.സ്‌കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ഷിഫ്റ്റ് സമ്പ്രദായത്തിൽ ഇത്തരം ക്രമീകരണം സാധ്യമാണുതാനും. അടച്ചിട്ട മുറികളിൽ കൂട്ടം കൂടാൻ കുട്ടികളെ അനുവദിക്കരുത്.

മാസ്‌ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസിന്റെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കണം എന്നും ഐഎംഎ നിർദ്ദേശിച്ചു.