ന്യുഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ വീണ്ടും മുഖാമുഖം എത്തിയതായി റിപ്പോർട്ട്. എന്നാൽ, സംഭവം ഒരു ഏറ്റുമുട്ടലിലേക്ക് പോയിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച അരുണാചലിലെ തവാങ് മേഖലയിലാണ് ഇത്തരത്തിൽ സൈനികർ മുഖാമുഖം എത്തിയ സംഭവമുണ്ടായത്. 200ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്.

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ഇതിന് കാരണമെന്നാണ് സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മണിക്കൂറുകളോളം സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരുന്നു എന്നാണ് സേനാവൃത്തങ്ങൾ പറയുന്നത്. എന്നാൽ ഒരു ഏറ്റുമുട്ടലിലേക്ക് പോകാതെ കമാൻഡോമാർ തമ്മിൽ ചർച്ച ചെയ്ത് വിഷയം പരിഹരിച്ചതായാണ് വിവരം.

കഴിഞ്ഞ വർഷം ജൂൺ 15ന് നടന്ന ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ അസ്വാരസ്യങ്ങൾ രൂക്ഷമായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘർഷമായിരുന്നു ഗാൽവനിലേത്. ഏറ്റുമുട്ടലിൽ ചൈനയുടെ നാൽപതിലധികം സൈനികർക്കും ഇരുപത് ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടമായിരുന്നു.

അരുണാചലിലെ തവാങ് മേഖലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ദിവസേനയുള്ള പട്രോളിങ്ങിനിടെയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഇന്ത്യൻ സൈന്യം ഉടൻ തന്നെ ഈ നീക്കത്തെ തടയുകയായിരുന്നു. തുടർന്ന് ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.

ഇരുവിഭാഗത്തേയും സൈനികർ ഏതാനും മണിക്കൂറുകൾ മുഖാമുഖം നിന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇരുരാജ്യങ്ങളും അതിർത്തിയിൽ മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പിരിഞ്ഞുപോകാൻ സൈനികർ തയ്യാറായത്. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളോ, ആളപായമോ ഉണ്ടായിട്ടില്ല. ചൈനീസ് ഭാഗത്ത് നിന്ന് ഉണ്ടായ പ്രകോപനപരവും, ഏകപക്ഷീയവുമായ നീക്കങ്ങൾ അതിർത്തിയിൽ സമാധാനം പാലിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമാവുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം വാഗ്ചി പറഞ്ഞു.

നേരത്തെയുള്ള ഉഭയകക്ഷി തീരുമാനപ്രകാരം കിഴക്കൻ ലഡാക്കിന്റെ അതിർത്തിയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈന ഈ മേഖലയിൽ നിന്ന് പൂർണമായും പിന്മാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. വിഷയത്തിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂൺ 15ന് നടന്ന ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘർഷമായിരുന്നു ഗാൽവനിലേത്.