ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില. 75-ാം മിനിറ്റിൽ മുന്നിലെത്തിയ ഇന്ത്യ അടുത്ത ഏഴു മിനിറ്റിനുള്ളിൽ ഗോൾ വഴങ്ങുകയായിരുന്നു. സെൽഫ് ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. ഹൊസീൻ സമാനിയാണ് അഫ്ഗാന്റെ സമനില ഗോൾ നേടിയത്.

ഗ്രൂപ്പ് ഇയിൽ എട്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 75-ാം മിനിറ്റിൽ അഫ്ഗാൻ ഗോൾകീപ്പർ ഒവെയ്സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ആഷിഖ് കുരുണിയൻ ബോക്സിലേക്ക് നൽകിയ ക്രോസ് പിടിക്കാൻ ശ്രമിച്ച അസീസിയുടെ കൈയിൽ നിന്ന് പന്ത് വഴുതി വലയിലെത്തുകയായിരുന്നു. ആദ്യ പകുതിയിൽ മികച്ച ഒട്ടേറെ സേവുകൾ നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അബദ്ധം.

എന്നാൽ ഈ ലീഡ് നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. പകരക്കാരനായെത്തിയ ഹൊസൈൻ സമാനിയിലൂടെ 82-ാം മിനിറ്റിൽ അഫ്ഗാൻ സമനില ഗോൾ നേടി.

ആദ്യ പകുതി ഇന്ത്യയുടെ മുന്നേറ്റങ്ങളാൽ സമ്പന്നമായിരുന്നു. പക്ഷേ ഫിനിഷിങ്ങിലെ പിഴവ് ഇന്ത്യയെ ഗോൾ നേടുന്നതിൽ നിന്നകറ്റി. ഇന്ത്യൻ താരം മൻവീർ സിങ്ങിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒവെയ്സ് അസീസിയുടെ ഇടപെടൽ അവർക്ക് രക്ഷയായി.

പിന്നാലെ ഒമ്പതാം മിനിറ്റിൽ മൻവീറും സുരേഷ് സിങ്ങും ചേർന്ന് മികച്ചൊരു മുന്നേറ്റം നടത്തി. ഇവിടെയും അസീസി അഫ്ഗാന്റെ രക്ഷയ്ക്കെത്തി.

10-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഷോട്ടും അസീസി സേവ് ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പും ഇന്ത്യയ്ക്ക് ഗോളിന് അവസരം ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.

രണ്ടാം പകുതിയിൽ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാൽ പ്രതിരോധത്തിന്റെ മികവ് ഇന്ത്യയെ തുണച്ചു.

ഗ്രൂപ്പ് ഇയിൽ പോയിന്റ് പട്ടികയിൽ ഖത്താർ, ഒമാൻ എന്നിവർക്ക പിറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എട്ട് മത്സരങ്ങളിൽ ഏഴ് പോയിന്റുകൾ മാത്രം. നാലാാം സ്ഥാനത്തുള്ള അഫ്ഗാന് ആറ് പോയിന്റുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.