ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ ഭിന്നതയും പ്രശ്നങ്ങളും വെട്ടിലാക്കിയതിൽ രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, ഇന്ത്യയുടെ ഒരു ഫുട്‌ബോൾ താരവുമുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്ങ്.

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദനയാകുന്നത്. പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ തന്റെ പേര് ടാഗ് ചെയ്യുന്നതാണ് ഇന്ത്യൻ താരത്തെ വലയ്ക്കുന്നത്.

പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ പുകയുന്നതിന് ഇടയിൽ മാധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുമായി എത്തുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ അമരീന്ദർ സിങ്. തന്നെ ടാഗ് ചെയ്യുന്നത് നിർത്തണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന.

'പ്രിയപ്പെട്ട മാധ്യമങ്ങളേ, മാധ്യമപ്രവർത്തകരേ... ഞാൻ അമരീന്ദർ സിങ്ങ്, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ. പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ...', അമരീന്ദർ സിങ്ങ് ട്വീറ്റ് ചെയ്തു. 

ഇന്ത്യൻ താരത്തിന്റെ ഈ ട്വീറ്റ് പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സുഹൃത്തേ... നിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു. ഇനിയുള്ള മത്സരങ്ങൾക്ക് എന്റെ എല്ലാ ഭാവുകങ്ങളും' അമരീന്ദർ റീട്വീറ്റിൽ പറയുന്നു. 

പഞ്ചാബിലെ മഹിൽപുരിൽ നിന്നുള്ള ഫുട്ബോൾ താരമാണ് അമരീന്ദർ സിങ്. ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന്റെ ഗോൾകീപ്പറാണ്. 2017 മുതൽ 2021 വരെ മുംബൈ സിറ്റിയുടെ ഗോൾ വല കാത്തിരുന്ന അമരീന്ദർ, ഈ വർഷമാണ് എടികെ മോഹൻ ബഗാനിലേക്ക് എത്തിയത്.

എഎഫ്സി എഷ്യാ കപ്പിൽ എടികെയ്ക്ക് വേണ്ടി നാല് മത്സരങ്ങളിൽ കളിച്ചു. അതേസമയം, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ അമരീന്ദറിന് പകരം ധീരജ് സിങ്ങ് ഇടം നേടി.

അതേസമയം, മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ് അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്തമാക്കി.

 'ഞാനിപ്പോൾ കോൺഗ്രസിലാണ്. പക്ഷേ ഞാൻ ഇനി കോൺഗ്രസിൽ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു'- അമരീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.