ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ച ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവിസുകൾ ഞായറാഴ്ച പുനരാരംഭിച്ചു. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് സർവിസുകൾ പുനരാരംഭിച്ചത്.

യു.എസ്, ഇറാഖ്, തുർക്കി, തായ്‌ലാൻഡ്, മലേഷ്യ, മൗറീഷ്യസ് ഉൾപ്പടെ 40 രാജ്യങ്ങളിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിലേക്ക് സർവിസ് നടത്തും. വേനൽക്കാല ഷെഡ്യൂളിന് കീഴിലാണ് ഞായറാഴ്ച മുതൽ ഒക്ടോബർ 29 വരെ പതിവ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകിയത്. കഴിഞ്ഞവർഷം ജൂലൈയിൽ 37 രാജ്യങ്ങളുമായുണ്ടാക്കിയ കരാർ പ്രകാരം എയർ ബബ്ൾ അടിസ്ഥാനത്തിൽ സർവിസിന് അനുമതി നൽകിയിരുന്നു. വിമാനങ്ങളുടെ കുറവ് ടിക്കറ്റ് നിരക്ക് ഗണ്യമായ വർധിക്കാൻ ഇടയാക്കി.

എന്നാൽ, സർവിസുകൾ പൂർണതോതിൽ ആകുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും. ഗർഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. 150ലധികം റൂട്ടുകളിലേക്കുള്ള സർവിസുകളിൽ ഏപ്രിലിൽ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. കുവൈത്ത്, അബൂദബി, ഷാർജ, ജിദ്ദ, റിയാദ്, ദോഹ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. ഏപ്രിൽ ഒന്നിനുശേഷം സർവിസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്‌സും അറിയിച്ചു.

വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം കാബിൻ ക്രൂ ജീവനക്കാർ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ധരിക്കേണ്ടതില്ല. വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാർക്ക് ദേഹപരിശോധനക്കും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, യാത്രക്കാർ മാസ്‌ക്ക് ധരിക്കലും കൈകൾ അണുമുക്തമാക്കലും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2020 മാർച്ച് 23നാണ് ഇന്ത്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചത്.