ലഡാക്ക്: ലഡാക്കിലെ ചൈനീസ് അതിർത്തി മേഖലകളിൽ ഇന്ത്യ വലിയ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചു. വലിയ തോതിൽ സൈനികരെ പാർപ്പിക്കാൻ വേണ്ട സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനു വേണ്ട മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി. കടുത്ത ശൈത്യകാലത്തും സൈനികർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. കൊടും തണുപ്പു കാലത്ത് ഇവിടെ മൈനസ് 45 ഡിഗ്രി വരെയാണ് ശൈത്യം.

അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാൻ മുൻപ് ലക്ഷ്യമിട്ടിരുന്ന കാര്യമാണ് വെറും 12 മാസം കൊണ്ട് പൂർത്തിയാക്കിയത്, സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ചൈനീസ് അതിർത്തിയിൽ സൈന്യത്തെ ബലപ്പെടുത്താൻ നേരത്തെ കേന്ദ്രം പദ്ധതിയിട്ടിരുന്നുവെങ്കിലും തിരക്കിട്ട് നടപടികൾ എടുത്തിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം ചൈന ഇന്ത്യൻ മേഖലകളിൽ കടന്നു കയറുകയും ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ നിരവധി സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വലിയ തോതിൽ സൈനികരെ ലഡാക്കിൽ വിന്യസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം സജ്ജമാക്കിയത്.

നിലവിലുള്ളതിന്റെ ഇരട്ടി സൈനികരെ ഇനി അവിടെ പാർപ്പിക്കാം. 50,000 ഇന്ത്യൻ സൈനികരാണ് ലഡാക്ക് മേഖലയിലുള്ളത്. സൈനികർക്ക് താമസിക്കാനുള്ള ക്യാമ്പുകളും റോഡുകളും എല്ലാം ഏറെക്കുറെ പൂർത്തിയായി. നിമു പദം ദർച്ച റോഡും അതിവേഗം പൂർത്തിയാകാറായി. സൈന്യത്തെ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും അതിവേഗം ലഡാക്കിൽ എത്തിക്കാൻ പ്രയോജനപ്പെടുന്ന റോഡാണിത്. പുതിയ റോഡിലേക്കുള്ള നാലര കിലോമീറ്റർ തുരങ്കവും ഉടൻ പണിയും.