ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി. സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐടി ചട്ടത്തിന് രൂപം നൽകിയതെന്ന് ഇന്ത്യൻ മിഷൻ വ്യക്തമാക്കി.

യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ രാജ്യത്തെ ഐടി ചട്ടങ്ങളിൽ വലിയ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. വിശാലമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യൻ മിഷൻ അറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യർത്ഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു

രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങൾ തയ്യാറാക്കിയതെന്നും കേന്ദ്രം മറുപടി നൽകി.

രാജ്യത്തെ ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയിൽ കേന്ദ്രം പറയുന്നു.