മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കു ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ പര്യടനം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കത്തെരിയെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയിലാവും ഇന്ത്യ കളിക്കുക.

എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 20 അംഗ ടീമിലെ ആരും ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ഗാംഗുലി പിടിഐയോട് പറഞ്ഞു. ക്യാപ്റ്റൻ വിരാട് കോലിയും, വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും റിഷഭ് പന്തുമൊന്നും ഇല്ലാത്ത ഇന്ത്യൻ ടീമാവും ശ്രീലങ്കൻ പര്യടനത്തിന് പോവുക എന്ന് ഇതോടെ ഉറപ്പായി. ഏകദിന, ടി20 സ്‌പെഷലിസ്റ്റുകൾ മാത്രം അടങ്ങുന്നതാവും ഈ ടീമെന്നും ഗാംഗുലി വ്യക്തമാക്കി.

ജൂലൈ മാസത്തിൽ മറ്റ് ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യൻ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ഇതോടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഒട്ടേറെ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പായി. ഐപിഎല്ലിൽ തിളങ്ങിയ പലതാരങ്ങൾ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കും. കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിൽ ആരാകും നായകനെന്നതും ആരാധകരിൽ ആകാക്ഷ ഉയർത്തുന്നുണ്ട്.