മുംബൈ: മുംബൈ സ്വദേശിക്ക് സിം കാർഡ് തട്ടിപ്പിലൂടെ നഷ്ടമായത് 1.86 കോടി. സിം കാർഡ് ഉപയോഗിച്ചുള്ള പുത്തൻ തട്ടിപ്പ് കേട്ട് അമ്പരന്നിരിക്കുകയാണ് ഏവരും. വി. ഷായെന്ന ആൾക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. യുകെയുടെ ഡയലിങ് നമ്പറിൽ നിന്നും പുലർച്ചെ മിസ്ഡ് കോളുകൾ വന്നിരുന്നു. +44 ചേർത്തുള്ളതായിരുന്നു നമ്പർ. ആകെ ആറ് മിസ്ഡ് കോൾ വന്നതിന് പിന്നാലെ ഷാ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. എന്നാൽ നമ്പർ നിലവിലില്ലെന്ന വിവരമാണ് ലഭിച്ചത്. പിന്നാലെ സേവന ദാതാവുമായി ബന്ധപ്പെട്ടപ്പോൾ സിംകാർഡ് ഡിയാക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

ഇതിന് പിന്നിൽ തട്ടിപ്പ് എന്തെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ടായതിനെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായാണ് ഇത്രയും തുക പിൻവലിച്ചത്.14 അക്കൗണ്ടുകളിൽനിന്നായി 28 തവണയാണ് പണം പിൻവലിച്ചത്.

ബാങ്കിന്റെ ശ്രമഫലമായി 20 ലക്ഷം രൂപ തിരിച്ചെടുക്കാനായി. ബാക്കിയുള്ള തുക നഷ്ടപ്പെട്ടു. ഡിസംബർ 27ന് 11.15നാണ് സിം മാറ്റിനൽകാനുള്ള അപേക്ഷ മൊബൈൽ സേവന ദാതാവിന് ലഭിച്ചത്. മിസ് കോൾ ലഭിച്ചതാകട്ടെ ഡിസംബർ 28 പുലർച്ചെ രണ്ടുമണിക്കും. ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് പണം നഷ്ടമായത്.