ചെന്നൈ: ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പോകുന്നവർക്ക് കിടിലൻ പണി വരുന്നു. വായ്പയെടുത്ത് വിദേശത്തെന്നുവർക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ലോൺ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

നിയമത്തിൽ ഭേദഗതി വരുത്തുന്നതോടെ ബാങ്കുകൾക്കും ഇതര പണമിടപാട് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കളോട് പാസ്‌പേർട്ട് ആവശ്യപ്പെടാനാകും. പണം അടക്കാതെ വിദേശത്തേക്ക് പറക്കുന്നവരുടെ പാസ്പേർട്ട് കൈവശം വെക്കാനും താത്ക്കാലികമായി പാസ്‌പേർട്ട് റദ്ദാക്കാനും സ്ഥാപനങ്ങൾക്ക് കഴിയും. കൂടാതെ പാസ്‌പേർട്ട് പുതുക്കാൻ എത്തുന്നവരോട് ബാങ്കിൽ നിന്നോ മറ്റ് കേന്ദ്രങ്ങളിൽ നിന്നോ സാക്ഷ്യപത്രം ആവശ്യപ്പെട്ടുകൊണ്ടും നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് വൈദ്യനാഥൻ വ്യാക്തമാക്കി.

സസ്‌പെൻഷനിലായ എസ് മംഗളം എന്ന അംഗൻവാടി ജീവനക്കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. 2018 ൽ നീരവ് മോദിയും മൊഹുൽ ചോക്‌സിയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ തിരിച്ചടവ് മുടക്കം വരുത്തി രാജ്യത്ത് നിന്നും പുറത്ത് പോയിരുന്നു.