ന്യൂഡൽഹി: അ​​ബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയെ പാക് പെൺകുട്ടികളെ സമ്മാനങ്ങൾ നൽകി തിരിച്ചയച്ച ഇന്ത്യൻ സൈനികരുടെ നല്ല മനസ്സിനെ വാഴ്‌ത്തി പാക്കിസ്ഥാനിലെ മാധ്യമങ്ങളും. ഇന്ത്യൻ സൈന്യത്തിന്റെ ഹൃദയ വിശാലതയും കരുതലുമാണ് പാക് മാധ്യമങ്ങൾ ഇപ്പോൾ കൊണ്ടാടുന്നത്. തിരിച്ച് പാക്കിസ്ഥാനിലെത്തിയ പെൺകുട്ടികളുടെ വാക്കുകളും റിപ്പോർട്ടിലുണ്ട്.

'ഞങ്ങൾക്ക് വഴി തെറ്റി അബദ്ധവശാൽ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. അവിടെയുള്ള സൈനികർ ഞങ്ങളെ തല്ലുമെന്ന് ഞങ്ങൾ ഭയപ്പെട്ടു. എന്നാൽ അവരെല്ലാവരും ഞങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ഞങ്ങൾക്ക് ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും നൽകി. ഞങ്ങളെ തിരികെ അയക്കാൻ എല്ലാവരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം അവർ ഞങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് ഞങ്ങൾ കരുതിയത്, അവർ ശരിക്കും നല്ലവരാണ്. ' ഇങ്ങനെ പോകുന്നു പെൺകുട്ടികളുടെ വാക്കുകൾ.

പാക് അധിനിവേശ കാശ്മീരിൽ നിന്ന് അബദ്ധത്തിൽ അതിർത്തി കടന്ന് രണ്ടു പെൺകുട്ടികൾ അടുത്തിടെ ഇന്ത്യയുടെ ഭാഗത്ത് എത്തിയിരുന്നു. അതിർത്തിക്ക് അപ്പുറത്തുള്ള അബ്ബാസ്പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ് പെൺകുട്ടികളെന്ന് സൈന്യത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 17കാരിയായ ലൈബ സബെയർ, 13 കാരിയായ സന സബെയർ എന്നിവരാണ് അശ്രദ്ധമായി അതിർത്തി കടന്നത് . തുടർന്ന് ഇരുവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി സുരക്ഷിതമായി ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി തിരികെ അയച്ചു. കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് ഇന്ത്യ പാക് സഹോദരിമാരെ യാത്രയാക്കിയത്. ഇരുപത്തിനാല് മണിക്കൂറോളം സമയം ഈ പെൺകുട്ടികൾ ഇന്ത്യൻ സൈന്യത്തിന്റെ സംരക്ഷണയിലായിരുന്നു.

അതേസമയം അന്വേഷണത്തിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് പെൺകുട്ടികളുടെ ദയനീയ ജീവിതത്തെ കുറിച്ചുള്ള വിവരമാണ് ലഭിച്ചത്. ആറു മാസം മുൻപ് പെൺകുട്ടികളുടെ പിതാവ് മരണപ്പെട്ടുവെന്നും, അതിന് ശേഷം കുടുംബത്തിൽ എന്നും കലഹമായിരുന്നുവെന്നുമാണ് പാക്കിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സൈനികരുടെ കരുതലിന് ഇപ്പോൾ പാക്കിസ്ഥാനിൽ ആരാധകർ ഏറുകയാണ്. യുദ്ധ സമയത്തെ വീര്യവും സമാധാനകാലത്തെ സംയമനത്തിലും അച്ചടക്കത്തിലും ഇന്ത്യൻ സൈനികർ ഒരു പടി മുന്നിലാണ്. ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ സൈനികർക്ക് ശത്രുരാജ്യത്തിലും ആരാധകർ കൂടുകയാണ് ഈ പ്രവൃത്തികളിലൂടെ.