ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം സതാംപ്ടണിൽ; താരങ്ങൾ ക്വാറന്റീനിൽ; ഹോട്ടലിൽ നിന്നുള്ള 'മൈതാനക്കാഴ്ച' പങ്കുവച്ച് രോഹിതും ബുംറയും
- Share
- Tweet
- Telegram
- LinkedIniiiii
സതാംപ്ടൺ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. മുംബൈയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ഒന്നിച്ചാണ് ഇംഗ്ലണ്ടിൽ വന്നിറങ്ങിയത്.
ഈ മാസം 18 മുതലാണ് ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടം. അതിനുശേഷം ഓഗസ്റ്റ് ആദ്യ വാരം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകും. നാലു മാസത്തോളം നീളുന്ന പര്യടനത്തിനായി കുടുംബാംഗങ്ങൾ സഹിതമാണ് താരങ്ങൾ എത്തിയത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു വേദിയാകുന്ന സതാംപ്ടണിലെത്തിയ താരങ്ങൾ, ക്വാറന്റീനിൽ പ്രവേശിച്ചു. ഏതാനും ദിവസത്തെ ഐസലേഷനു ശേഷം മാത്രമേ താരങ്ങൾക്ക് പരിശീലനത്തിന് ഇറങ്ങാനാകൂ.
ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ വനിതാ ടീമും ഒരു ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. ജൂൺ 16 മുതലാണ് ടെസ്റ്റ് മത്സരം നടക്കുക. അതിനുശേഷം ജൂൺ 27 മുതൽ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പരയും ജൂലൈ ഒൻപതു മുതൽ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയും അരങ്ങേറും.
ഇന്ത്യൻ താരം രോഹിത് ശർമയും ജസ്പ്രീത് ബുംറയും വൃദ്ധിമാൻ സാഹയും സതാംപ്ടണിൽ ഫൈനലിനു വേദിയാകുന്ന ഏജീസ് ബൗൾ സ്റ്റേഡിയത്തിന്റെ താമസിക്കുന്ന ഹോട്ടലിൽനിന്നു പകർത്തിയ വ്യത്യസ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം ഇന്ത്യൻ താരം കെ.എൽ. രാഹുലും പങ്കുവച്ചിട്ടുണ്ട്.
സതാംപ്ടണിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്ന കാലയളവിൽ താരങ്ങളെ സ്ഥിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഓരോ തവണയും പരിശോധനകളിൽ ഫലം നെഗറ്റീവ് ആകുന്നതിന് അനുസരിച്ച് പതുക്കെ പരിശീലനത്തിലേക്ക് കടക്കാൻ അനുമതി നൽകും. തുടക്കത്തിൽ താരങ്ങൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് റൂമിൽ വ്യായാമം ചെയ്യും. പിന്നീട് ചെറിയ സംഘങ്ങളായും ഘട്ടംഘട്ടമായി ഒന്നിച്ചും പരിശീലനം അനുവദിക്കും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം ന്യൂസീലൻഡിനാണെന്ന വാദങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നേരത്തെ തള്ളിയിരുന്നു. ന്യൂസീലൻഡിനാണ് വിജയസാധ്യതയെങ്കിൽ അവരെ നേരിടുന്നതിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നതിൽ എന്താണ് അർഥമെന്ന് കോലി ചോദിച്ചു. അനുകൂല സാഹചര്യങ്ങളിൽ കളിക്കുന്ന ടീമുകളെ ഇതിനു മുൻപും ഇന്ത്യ തോൽപ്പിച്ചിട്ടുണ്ടെന്ന് കോലി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയിൽവച്ചു തോൽപ്പിച്ച സംഭവം കോലി ഉദാഹരണമായി എടുത്തുപറയുകയും ചെയ്തു.
ന്യൂസീലൻഡിലേതു പോലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യവും ഇന്ത്യയേക്കാൾ മുൻപേ ഇംഗ്ലണ്ടിലെത്തിയതുമെല്ലാം കണക്കിലെടുത്താണ് ചിലർ കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിന് മുൻതൂക്കം പ്രവചിച്ചത്. ജൂൺ 18ന് ആരംഭിക്കുന്ന കലാശപ്പോരാട്ടത്തിനായി വളരെ മുൻപുതന്നെ ഇംഗ്ലണ്ടിലെത്തിയ ന്യൂസീലൻഡ് ടീം, ആതിഥേയർക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും തുടക്കമിട്ടു കഴിഞ്ഞു. ഫൈനൽ നടക്കുന്ന ഇംഗ്ലണ്ടിൽവച്ച്, ഫൈനലിനു മുൻപ് ആതിഥേയർക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസീലൻഡിനു ഗുണം ചെയ്യുമെന്നാണ് വാദം.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഏറ്റവും ആസ്വദിച്ച് തന്നെ കളിക്കാനാണ് ശ്രമമെന്നും കോലി വ്യക്തമാക്കി. പ്രധാനപ്പെട്ട ചില ഐസിസി ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ ഇംഗ്ലണ്ടിവച്ച് തോറ്റതിന്റെ യാതൊരു സമ്മർദ്ദവുമില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.