ലഖ്‌നൗ: അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. 26 കാരനായ ഗോവിന്ദയാണ് കൊല്ലപ്പെട്ടത്. നേപ്പാളിന്റെ അതിർത്തി പ്രദേശത്ത് പൊലീസുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പൊലീസ് വെടിവെക്കുകയായിരുന്നു. നേപ്പാൾ പൊലീസിന്റെ വെടിയേറ്റാണ് ഗോവിന്ദ കൊല്ലപ്പെട്ടതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരന്മാരും നേപ്പൾ പൊലീസും തമ്മിൽ തർക്കമുണ്ടായെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇന്ത്യയുടെ പ്രദേശത്തേക്ക് തിരിച്ചെത്തി. അതേസമയം മൂന്നാമത്തെ ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. തിരിച്ചെത്തിയ യുവാവിനെ ചോദ്യംചെയ്യാൻ ശ്രമിക്കുകയാണെന്നും അതിർത്തിയിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉത്തർപ്രദേശ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

വ്യാഴാഴ്‌ച്ചയാണ് ഗോവിന്ദ നേപ്പാളിലേക്ക് പോയത്. പപ്പു സിങ്, ഗുർമീത് സിങ് എന്നീ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്ര. അതേസമയം നേപ്പാൾ പൊലീസുമായി തർക്കമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.