ശ്രീനഗർ: കശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. പെട്ടെന്നുണ്ടായ വെടിവെയ്‌പ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിലാണ് പാക്കിസ്ഥാൻ കരാർ ലംഘനം നടത്തി വെടിവെയ്‌പ്പ് നടത്തിയത്.. പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണ രേഖയിൽ പലസ്ഥലത്തും പാക് സൈന്യം ഇന്ന് വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയിരുന്നതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഷെല്ലാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് സൈനിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പൂഞ്ച് ജില്ലയിലെ ഷാപുർ, കിർണി, ദേഗ്വാർ സെക്ടറുകളിലെ ഗ്രാമീണർ പാക് വെടിവെപ്പിനെ തുടർന്ന് ശനിയാഴ്ച വീടുകൾക്കുള്ളിൽ തന്നെയാണ് കഴിഞ്ഞതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

ഈ വർഷം ആദ്യം മുതൽ നിയന്ത്രണ രേഖയിൽ 2730 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാക്കിസ്ഥാൻ നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരായ 24 ഗ്രാമീണർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.