കൊളംബൊ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ. ശ്രീലങ്കയിൽ കോവിഡ് കേസുകൾ കുറവാണെങ്കിലും മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമനാനം. ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.

ലങ്കയിലെത്തുന്ന ടീം ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഇതിൽ മൂന്ന് ദിവസം കടുപ്പമായിരിക്കും. റൂമിൽ തന്നെ കഴിയേണ്ടിവരും. മൂന്ന് ദിവസങ്ങൾ ശേഷം മാത്രമെ താരങ്ങൾക്ക് പരിശീലനം നടത്താനുള്ള അനുമതിയുണ്ടാവൂ. ജൂലൈ അഞ്ചിനായിരിക്കും ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാവുക. സോണി നെറ്റ്‌വർക്കിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്യുക. ഏകദിന മത്സരം ഉച്ചയ്ക്ക് 1.30നും ടി20 മത്സരങ്ങൾ രാത്രി ഏഴിനും ആരംഭിക്കും.

ഇന്ത്യയെ ആര് നയിക്കുമെന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല. മുതിർന്ന താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകുന്നതിൽ ടീമിനെ നയിക്കാനുള്ള യോ്ഗ്യത ശ്രേയസ് അയ്യർക്കായിരുന്നു. എന്നാൽ അദ്ദേഹം പരിക്കുമാറി തിരിച്ചെത്തുമോ എന്നുള്ളത് ഉറപ്പില്ല. അതുകൊണ്ടുതന്നെ അയ്യരുടെ കാര്യത്തിൽ ഇതുവരെ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല.

അയ്യർ കായികകഷമത വീണ്ടെടുത്തില്ലെങ്കിൽ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാൾ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും.