ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നതായി ന്യൂ കേംബ്രിഡ്ജ് സ്‌കൂൾ ട്രാക്കർ. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ നാലു ലക്ഷത്തിനു താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് പുതിയ കോവിഡ് ബാധിതരുടെ എണ്ണം വേഗം കുറയുന്നതിന്റെ ലക്ഷണമാണെന്ന് കേംബ്രിജ് ബിസിനസ് സ്‌കൂൾ ആൻഡ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക് ആൻഡ് സോഷ്യൽ റിസർച്ച് പുതുതായി വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനം വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്‌സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വർധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തിൽ നേരിയ വ്യത്യാസമുണ്ട്. അസം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളിൽ വർധനവുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ ഉൾപ്പടെയുള്ള വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കുറഞ്ഞ് ഏകനിരക്കിലേക്കെത്തിയെങ്കിലും അതിൽനിന്ന് കുറവുണ്ടാകുന്നത് ആദ്യതരംഗത്തെ അപേക്ഷിച്ച് ദൈർഘ്യമേറിയതായിരിക്കുമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറയുന്നത്.

'പ്രതിദിനകോവിഡ് കേസുകളുടെ എണ്ണം ഏകനിരക്കിലേക്ക് എത്തിയിട്ടുണ്ടാകാം. എന്നാൽ അത് പെട്ടെന്ന് കുറയുമെന്ന് കരുതാനാവില്ല.' വൈറസ് വകഭേദം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച ഈ വൈറസുകൾ കൂടുതൽ മാരകമാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിനും ത്വരിതപ്പെടുന്നതിനും നിരവധി ഘടകങ്ങളുള്ളതായി സമീപകാലത്ത് നടത്തിയ പഠനത്തിൽ ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ വ്യാപനം വർധിപ്പിച്ചപ്പോൾ മതപരവും രാഷ്ടീയവുമായ ഒത്തുചേരൽ പരസ്പരം ഇടപഴകുന്നതിനും പൊതുജനാരോഗ്യപരിപാലനത്തിൽ വീഴ്ചവരുത്തുന്നതിനും വൈറസ് വ്യാപനം ത്വരിതപ്പെടുത്തുന്നിനും കാരണമായതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.