ഐഎൻഎൽ എൽഡിഎഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടും; ചർച്ചകൾക്കായി അഞ്ചംഗ പാർലമെന്ററി ബോർഡ്; ഇടതുമുന്നണിയിൽ എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ പാർട്ടി
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടാൻ ഐ എൻ എൽ തീരുമാനം. ഇതുസംബന്ധിച്ച് മുന്നണി നേതൃത്വവുമായി ചർച്ച നടത്താൻ അഞ്ചംഗ പാർലമെന്ററി ബോർഡിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗം തെരഞ്ഞെടുത്തു. ഐ എൻ എലിനെ എൽ ഡി എഫിൽ എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി.
കഴിഞ്ഞ തവണ കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. എന്നാൽ എവിടെയും ജയിക്കായില്ല. കുന്ദമംഗലം എം എൽ എ പി ടി എ റഹീമിന്റെ നേതൃത്വത്തിലുള്ള എൻ എസ് സി പിന്നീട് ഐ എൻ എല്ലിൽ ലയിച്ചിരുന്നു. ഈ സീറ്റടക്കം അഞ്ച് മണ്ഡലങ്ങൾ വേണമെന്നമെന്നാണ് ഐ എൻ എല്ലിന്റെ ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത് ഏറ്റെടുക്കാൻ സി പി എം ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് അധിക സീറ്റെന്ന ആവശ്യവുമായി ഐ എൻ എൽ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽവഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യാ ജന. സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ട്രഷറർ ബി. ഹംസാഹാജി, വൈസ് പ്രസിഡന്റ് എം. എം മാഹീൻ എന്നിവരാണ് പാർലമെന്ററി ബോർഡ് അംഗങ്ങൾ.
ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മികച്ച വിജയം ഉറപ്പാക്കാനും അതുവഴി സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ച ഉണ്ടാവാനും കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു.
'ഇന്ത്യയെ രക്ഷിക്കൂ, ഭരണഘടന പരിരക്ഷിക്കൂ ' എന്ന മുദ്രാവാക്യവുമായി പാർട്ടി ദേശീയ തലത്തിൽ നടത്തുന്ന കാംപയിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തും. ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന പി ഡി പി നേതാവ് അബ്ദുന്നാസർ മഅ്ദനിക്ക് കേരളത്തിൽ വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടായി ജയിൽവാസം അനുഭവിക്കേണ്ടിവന്ന മഅ്ദനിയോടുള്ള മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് കേരളീയ സമൂഹം ഒന്നാകെ മറുപടി പറയേണ്ടിവരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോദി സർക്കാറിന്റെ നീക്കങ്ങളിൽ യോഗം പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തി. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന മുഴുവൻ പരിപാടികളും വിജയിപ്പിക്കാനും തീരുമാനിച്ചു.
പ്രൊഫ. എ. പി അബ്ദുൽ വഹാബ് അധ്യക്ഷനായി. അഖിന്ത്യോ ജന. സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർഡോ. എ. എ അമീൻ, കെ. എസ് ഫക്രുദ്ദീൻ, ബി. ഹംസ ഹാജി, എം. എ ലത്തീഫ്, എം. എം മാഹീൻ, എം. എം സുലൈമാൻ, സി. പി നാസർകോയ തങ്ങൾ, ഒ. പി കോയ, കോതൂർ മുഹമ്മദ് മാസ്റ്റർ, ഒ. ഒ ശംസുദ്ദീൻ, എ. പി മുസ്തഫ, എൻ. കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു
മറുനാടന് മലയാളി ബ്യൂറോ