തലശേരി: ഐ.എൻ.എല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ വിമത വിഭാഗം നീക്കം ശക്തമാക്കുന്നു.സംസ്ഥാനപ്രസിഡന്റിന്റെ നിർദ്ദേശം മറികടന്ന് ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂർ കൊച്ചിയിൽ യോഗം വിളിച്ചതോടെയാണ് പാർട്ടിക്കുള്ളിൽ കുറെകാലമായി നിലവിലുള്ള ഗ്രൂപ്പ് പോര് ആളിക്കത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കണമെന്ന പ്രസിഡന്റ് അബ്ദുൾ വഹാബിന്റെ നിർദ്ദേശം തള്ളിയാണ് സെക്രട്ടറി കാസിം ഇരിക്കൂർ കൊച്ചിയിൽ ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്.

യോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് തറപ്പിച്ച് പറയാൻ തയ്യാറായിട്ടില്ലെങ്കിലും, പ്രസിഡന്റിന്റെ നിർദ്ദേശം നടപ്പിലാക്കാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്വവും സെക്രട്ടറിക്കുണ്ടെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. നേരത്തെ പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കാനും അടുത്തകാലത്ത് ഉണ്ടായ വിഷയങ്ങൾ പരിഹരിക്കാനുമാണ് സെക്രട്ടറിയേറ്റ് വിളിക്കാൻ നിർദ്ദേശിച്ചതെന്ന് അബ്ദുൾവഹാബ് കൂട്ടിച്ചേർത്തു.

അതിനിടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്ന് പ്രസിഡണ്ട് പ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശം പുറത്താവുകയും ചെയ്ത വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെചൊല്ലി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള പോര് പ്രവർത്തകരെയും രണ്ടുതട്ടിലാക്കിയിരിക്കയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡന്റ് പ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.

എന്നാൽ ഇപ്പോൾ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പി.എസ്.സി ബോർഡ് അംഗത്വകോഴ വിവാദത്തിലും തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിലെ ചേരിപ്പോരും മറനീക്കി പുറത്ത് വരുന്നത്. വിവാദം മുന്നണിക്കും സർക്കാരിനും തലവേദനയാകുമെന്ന ഘട്ടം വന്നതോടെ രണ്ടാഴ്ച മുൻപ് പ്രസിഡന്റിനെയും സെക്രട്ടറിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻഎ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു.

മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് നേതാക്കൾക്ക് സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയുടെ മന്ത്രിയും സെക്രട്ടറിയും ഒരേ നിലപാടെടുക്കുമ്പോൾ സിപിഎം അബ്ദുൾവഹാബിന്റെ നിലപാടിനോട് യോജിക്കുകയാണ് ചെയ്യുന്നത്. തർക്കമുള്ള വിഷയങ്ങൾ ചെറുതല്ല, വലുതാണെന്നും ഇത് പരിഹരിക്കാൻ സെക്രട്ടറിയേറ്റ് കൂടിയെ തീരുവെന്നും പ്രസിഡന്റ് പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാന കൗൺസിൽ വിളിക്കാൻ കഴിയില്ലെന്നും, ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാനുമാണ് സെക്രട്ടറിയേറ്റ് വിളിക്കാൻ ആവശ്യപ്പെതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തർക്കത്തിൽ സിപിഎം ഇടപെട്ടിട്ടില്ലെന്നും മാന്യമായ സമീപനമാണ് അവരിൽനിന്നും ഉണ്ടായിട്ടുള്ളതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.എന്നാൽ പാർട്ടി രണ്ടു തട്ടിലായതോടെ ഐ.എൻ.എൽ അനിവാര്യമായ പിളർപ്പിനെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.എൽ.ഡി.എഫ് ഘടകകക്ഷിയിലെ സംഭവ വികാസങ്ങൾ യു.ഡി.എഫും മാതൃസംഘടനയായ മുസ് ലിം ലീഗും ഉറ്റുനോക്കുന്നുണ്ട്.