തിരുവനന്തപുരം: സുഹൃത്തിനെ ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ വിടാൻ പോയ എംബിബിഎസ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി നിതിൻ ഹരി (22)യാണ് മരിച്ചത്. എതിരെവന്ന ഇന്നോവ കാറുമായിട്ട് കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെ ചന്തവിള കിൻഫ്രയ്ക്കു സമീപമായിരുന്നു അപകടം. അപകടകരമായ കൊടുംവളവിൽ വച്ച് അമിതവേഗത്തിലെത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്നോവ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു. ഡ്രൈവറെയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നിതിൻ ഹരിയും വിഷ്ണുവും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുകയായിരുന്നു. എയർപോർട്ടിൽ ഒരാളെ വിട്ടശേഷം തിരികെ വരുകയായിരുന്നു ഇന്നോവ കാർ. ഇന്നോവയിൽ ആറുപേർ ഉണ്ടായിരുന്നതായി പോത്തൻകോട് പൊലീസ് അറിയിച്ചു.

കോതമംഗലം സ്വദേശിയാണ് മരിച്ച നിതിൻഹരി. വിഷ്ണു കൊട്ടാരക്കര സ്വദേശിയും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.