നെടുങ്കണ്ടം: ലൈംഗിക അതിക്രമ പരാതിയിൽ നീതി ലഭിച്ചില്ലെന്ന പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ ജില്ലയിലെ മുതിർന്ന സിപിഐ.നേതാവിനെതിരേ തത്കാലിക നടപടി.സ്ഥലം മാറ്റമാണ് നേതാവിനെതിയെ ഉണ്ടായ നടപടി.ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ നേതാവിനോട് തേക്കടിക്ക് പോകാൻ നേതൃത്വം നിർദ്ദേശം നൽകി.

പീരുമേട് മണ്ഡലത്തിലെ സിപിഐ.സ്ഥാനാർത്ഥിയുടെ തേക്കടി മേഖലാ കമ്മിറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാനാണ് പുതിയ നിർദ്ദേശം. കൂടാതെ മഹിളാസംഘത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കരുതെന്നും കർശന നിർദേശമുണ്ട്. പീരുമേട് മണ്ഡലത്തിൽ നേതാവിനെതിരേയുള്ള ആരോപണങ്ങൾ പ്രവർത്തകർക്കിടയിൽ പ്രതിഫലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഐ.നേതൃത്വത്തിന്റെ നീക്കം.

ലൈംഗിക അതിക്രമ പരാതിയിൽ പാർട്ടി കർശന നടപടി സ്വീകരിച്ചില്ലെന്നും നീതി നിഷേധിച്ചെന്നും ആരോപിച്ച് പാർട്ടി പ്രവർത്തകയായ വീട്ടമ്മ ലോക്കൽ കമ്മിറ്റിയിൽനിന്ന് രാജിവെച്ചിരുന്നു.മഹിളാസംഘം പ്രവർത്തകകൂടിയായ വീട്ടമ്മ കത്തിലൂടെ ഇക്കാര്യം സംസ്ഥാന കൗൺസിലിനെ അറിയിക്കുകയും ചെയ്തിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിപിഐ.സംസ്ഥാന കൗൺസിലിന്റെ നിർദേശപ്രകാരം നേതാവിനെതിരേ നടപടിയെടുക്കാൻ ചേർന്ന ജില്ലാ കമ്മിറ്റി ചേർന്നു.കമ്മറ്റിയുടെ മിനിറ്റ്‌സ് ഹാജരാക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലാ സെക്രട്ടറിക്ക് നിർദേശവും നൽകിയിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. നേതാവിനെതിരേ ഉയർന്ന പരാതി പരിശോധിക്കാൻ സിപിഐ.ജില്ലാ എക്‌സിക്യുട്ടീവ് അന്വേഷണ കമ്മിഷനെ അടക്കം നിയമിച്ചിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽനിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്‌ത്തുക മാത്രമാണ് ഉണ്ടായത്. ജില്ലാ എക്‌സിക്യുട്ടീവിൽനിന്ന് നേതാവിനെ ഒഴിവാക്കിയിരുന്നു.

നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മ പരാതി ഉന്നയിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നടപടികളെല്ലാം മരവിപ്പിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷവും നടപടി ഉണ്ടാകാഞ്ഞതാണ് പരാതിക്കാരിയുടെ രാജിക്ക് കാരണമായത്. സംഭവത്തിൽ പൊലീസിനെ സമീപിക്കാനിരുന്ന പരാതിക്കാരിയെ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.അതേസമയം നടപടിക്ക് പിന്നിൽ ഉടുമ്പൻചോല മണ്ഡലത്തിലെ എൽ.ഡി.എഫ്.നേതാക്കളുടെ സമ്മർദമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.